കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Wednesday, February 15, 2006

പാത്രസൃഷ്ടി

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

ചെറുകഥയില്‍ കഥാപാത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവരേക്കുറിച്ച്‌ വര്‍ണ്ണിക്കാനും ഒരുപാടങ്ങ്‌ ശ്രമിച്ചാല്‍ പരമ ബോറാകും. കഥയ്ക്ക്‌ അനുയോജ്യമായതും എന്നാല്‍ അത്യാവശ്യമുള്ളതുമായ പാത്രങ്ങളെ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.

ഒരു ഓമ്ലേറ്റ്‌ ഉണ്ടാക്കി തിന്നാന്‍ ചീനച്ചട്ടി മാത്രം മതിയാകും. സവാളയും പച്ചമുളകും ചേര്‍ത്ത്‌ ആര്‍ഭാടമാക്കണമെങ്കില്‍ ഇവ മിക്സ്‌ ചെയ്യാന്‍ ഒരു ഗ്ലാസ്സും സ്പൂണും കൂടിയാവാം. കറിക്കലവും ചോറുകലവും പ്രഷര്‍ കുക്കറുമെല്ലാം അടുക്കളയിലുണ്ടാകും, അതവിടെത്തന്നെ ഇരുന്നോട്ടെ. ആ ഭാഗത്തേക്ക്‌ ഒന്ന് നോക്കുക പോലും വേണ്ട.

ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘത്തില്‍ ഭാനുവേട്ടത്തീടെ വല്യമ്മേടെ പേരക്കുട്ടീം കെട്ട്യോനും പൌലോസേട്ടന്റെ നാലാമത്തെ മോനും മരുമോളും ജബ്ബാറിന്റെ അളിയനും കുടുംബവും എല്ലാം ഉണ്ടാകും. കഥയില്‍ പക്ഷേ 'ഞാന്‍/ഞങ്ങള്‍' മാത്രം മതി. അതില്‍ എല്ലാവരും അടങ്ങി.

ഹോട്ടല്‍ കൌണ്ടറില്‍ നെറ്റിയില്‍ വാരിത്തേച്ച കുറിയുമായി മുതലാളി ഇരിപ്പുണ്ടാകും. മറ്റ്‌ വിനോദയാത്രാ സംഘങ്ങള്‍, സപ്ലെയര്‍മാര്‍, മേശ തുടയ്ക്കുന്ന ചെക്കന്മാര്‍, പാചകക്കാര്‍, ഇവരെയെല്ലാം കാണാം. നമുക്കിവരെയൊന്നും വേണ്ട. അത്യാവശ്യമെങ്കില്‍, മൂത്രപ്പുര കാട്ടിത്തരാന്‍ ഒരു ചെക്കനെ അറെയ്ഞ്ച്‌ ചെയ്യാം.

നായകനെ നമുക്ക്‌ പാണ്ടിയെന്നോ അണ്ണാച്ചിയെന്നോ തരം പോലെ വിളിക്കാം. അയാളുടെ സഹായിയോ മറ്റ്‌ വായ്‌ നോക്കികളോ പരിസരത്തുണ്ടാകും. നമ്മുടെ കഥയുടെ ഏഴയലത്ത്‌ അവരെ അടുപ്പിക്കേണ്ട.

ഇനി കഥാപാത്രങ്ങളെ പശ്ചാത്തലവുമായി ചുരുങ്ങിയ വാക്യങ്ങളില്‍ ബന്ധിപ്പിക്കണം.

ഞങ്ങള്‍ + ഊട്ടി
ഞങ്ങള്‍ + ഹോട്ടല്‍ + കൊഴുത്ത ചായ/പാലുംവെള്ളം
ഞാന്‍/ഞങ്ങള്‍ + മുത്രപ്പുര + പിന്നാമ്പുറം
പിന്നാമ്പുറം + പാല്‍ സപ്ലേ കമ്പനി + പാല്‍ നിറച്ച ടാങ്ക്‌ + അണ്ണാച്ചി

കഥയുടെ ഘടനയേക്കുറിച്ച്‌ അടുത്ത പോസ്റ്റില്‍,
ആശംസകള്‍

Thursday, February 09, 2006

ആശയാവിഷ്കാരം - പശ്ചാത്തലം

എഴുത്തിന്‌ വേണ്ട ആശയങ്ങള്‍ എങ്ങിനെ കണ്ടെത്താമെന്ന് കഴിഞ്ഞ രണ്ട്‌ പോസ്റ്റുകളില്‍ (1, 2) പറഞ്ഞുവല്ലോ.

ചെറുകഥയില്‍ തുടങ്ങാം.
പേരുപോലെ തന്നെ, ചെറുകഥ ചെറുതായിരിക്കണം. എഴുതിത്തുടങ്ങുമ്പോള്‍ അങ്ങിനെ ആയിരിക്കുകയുമരുത്‌. ആശയത്തെ ഏതെല്ലാം രീതിയില്‍ വികസിപ്പിക്കാമോ, അതെല്ലാം എഴുതുക. പിന്നീട്‌ നമുക്ക്‌ വെട്ടിയൊരുക്കാം.
താഴെ കൊടുത്തിരിക്കുന്ന ആശയത്തെ ആസ്പദമാക്കി മുന്നോട്ട്‌:

"തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിനു പുറകുവശത്ത്‌, പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ചെറുകഥകളില്‍ പശ്ചാത്തലത്തിന്‌ പലപ്പോഴും വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കുകയാണ്‌ പതിവ്‌.

ഇവിടെ, തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിന്റെ പിന്നാമ്പുറമാണ്‌ പശ്ചാത്തലം. തമിഴ്‌ നാടിനു പകരം മറ്റ്‌ വല്ല സ്ഥലവും തീരുമാനിക്കാം. പാലും അണ്ണാച്ചിയും തമ്മിലുള്ള 'കളര്‍ കോമ്പിനേഷന്‍' കിട്ടുന്ന ഇടമായാല്‍ നന്ന്. മലയാളികള്‍ മോന്തുന്ന, നല്ല കൊഴുപ്പുള്ള പാലെല്ലാം ഇന്ന് വരുന്നത്‌ തമിഴ്‌ നാട്ടില്‍ നിന്നാണ്‌ എന്ന ശ്രദ്ധേയമായ സംഗതി നമുക്കുപയോഗപ്പെടുത്താം. (മോന്തുക എന്ന വാക്ക്‌, ശ്രദ്ധയില്ലാതെ ഉപയോഗിക്കുക എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌.)

ഊട്ടി, പ്രകൃതിരമണീയമാണ്‌. അതിനൊരപവാദമാണ്‌ ഇത്തരം ഹോട്ടലുകള്‍. ആധികാരികതയ്ക്ക്‌ ഊന്നല്‍ കൊടുക്കുവാന്‍ 'മേട്ടുപ്പാളയം' കൂടി ചേര്‍ക്കാം. തമിഴ്‌ നാട്ടില്‍ ഇതല്ലാതെ സ്ഥലങ്ങള്‍ ഒരുപാടുണ്ട്‌. നിങ്ങള്‍ക്ക്‌ പരിചയമുള്ള പശ്ചാത്തലം ഉപയോഗിക്കുകയുമാകാം. മെഡിസിനും എന്‍ജിനിയറിംഗും പഠിക്കാന്‍ പോയ സ്ഥലമോ, ചിറ്റയുടെ നാത്തൂന്റെ ആങ്ങളയുടെ മോളുടെ കല്യാണത്തിന്‌ പോയ സ്ഥലമോ, എന്തും. ഇവിടെയാണ്‌ നിങ്ങള്‍ 'ക്രിയേറ്റിവിറ്റി' കാണിച്ച്‌ തുടങ്ങേണ്ടത്‌.

ഹോട്ടലിലെ കൊഴുത്ത ചായയും പിന്നാമ്പുറത്തെ പാലും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ! ഈ ബന്ധം, താമസിച്ചിരുന്ന ഹോസ്റ്റല്‍ തമ്മിലോ കല്യാണത്തിന്‌ തങ്ങിയ ഗസ്റ്റ്‌ ഹൌസ്‌ തമ്മിലോ ആകാം. (ദേ പിന്നേം ക്രിയേറ്റിവിറ്റി)

മനസ്സില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തുക, നമ്മള്‍ എഴുത്ത്‌ ആരംഭിച്ചു കഴിഞ്ഞു!

(ഇനിയുള്ള ഭാഗങ്ങള്‍, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...)

Wednesday, February 08, 2006

ആശയ ദാരിദ്ര്യം

ബൂലോഗത്ത്‌, ആശയദാരിദ്ര്യത്തേക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ ഈയിടെ കണ്ടു.

മഷിത്തണ്ട്‌ കൊണ്ട്‌ സ്ലേറ്റില്‍ തറ പറ എഴുതി മായ്ച്ചത്‌...
കടലാസ്‌ പെന്‍സില്‍ ആദ്യമായി സ്വയം ചെത്തിക്കൂര്‍പ്പിച്ചത്‌...
പേനയില്‍ മഷി നിറച്ചപ്പോള്‍, കഷ്ടപ്പെട്ട്‌ എഴുതിത്തീര്‍ത്ത ഇമ്പോസീഷന്‍ വൃത്തികേടാക്കിയത്‌...
അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കില്‍ എന്നാശിച്ചത്‌...
തൊടുത്തുവിട്ട കടലാസ്‌ റോക്കറ്റ്‌ ലക്ഷ്യം തെറ്റി അംബിക ടീച്ചറുടെ കവിളില്‍ ചെന്നിടിച്ചത്‌...
ഈ ചെക്കന്മാര്‍ക്കെന്താ പ്രാന്താ, എന്നെ ഇങ്ങനെ നോക്കാന്‍, എന്ന് ചിന്തിച്ചത്‌...
പൂവാലനു പകരം കൂട്ടുകരിയെത്തന്നെ സേഫ്റ്റീപിന്നുകൊണ്ട്‌ കുത്തിപ്പോയത്‌...
ക്യാപ്റ്റന്‍ ഇമാന്‍ഷു റാവത്ത്‌ യാത്രാ ദൈര്‍ഖ്യത്തേക്കുറുച്ചും 3600 അടി ഉയരത്തിലാണ്‌ നമ്മള്‍ എന്നും മറ്റും, ആദ്യ വിമാനയാത്രയില്‍, അനൌണ്‍സ്‌ ചെയ്തത്‌...
ഇന്നലെ കേയെസ്സാര്‍ടീസീ കണ്ടക്ടര്‍ ടിക്കറ്റ്‌ യന്ത്രത്തില്‍ നിന്നുപോലും തുപ്പല്‍ തൊട്ട്‌ ടിക്കറ്റ്‌ കീറി തന്നത്‌...

'സ്ക്രാപ്‌ ബുക്കില്‍' ഇവയെല്ലാം നിങ്ങള്‍ കുറിച്ച്‌ വച്ചിട്ടുണ്ടെങ്കില്‍ ഈ ദാരിദ്ര്യത്തേപ്പറ്റി ചിന്തിക്കുക പോലുമില്ലല്ലോ!

പറമ്പില്‍ ചീരയും ചേമ്പിന്‍ താളും മുരിങ്ങയിലയും പിണ്ടിയും കുടപ്പനും ഇടിയന്‍ ചക്കയും സമൃദ്ധം. വിരുന്നുകാര്‍ വരുമ്പോള്‍, 'കറിവയ്ക്കാന്‍ ഒന്നുമില്ലല്ലോ' എന്ന് വിലപിക്കുകയാണോ?

പ്രശ്നം ആശയ ദാരിദ്ര്യമല്ല, ആശയാവിഷ്കാര ദാരിദ്ര്യമാണ്‌.

സുഹൃത്ത്‌ പറഞ്ഞു:
"ഊട്ടിയില്‍ നിന്നും വരുന്ന വഴി, മേട്ടുപ്പാളയത്തെ ഹോട്ടലിനു പുറകുവശത്തുള്ള പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ഈ ആശയത്തെ എങ്ങിനെയെല്ലാം ആവിഷ്കരിക്കാമെന്ന് അടുത്ത പോസ്റ്റില്‍.